SO FAR VISITED

SO FAR VISITIED
please visit postalguide100.blogspot.in - Solved question Paper IPO 2012 Paper III and model question papers for various examination

Sunday, September 5, 2010

തപാല്‍ സര്‍വീസ്

ദാരിയസ് ചക്രവര്‍ത്തി

തപാല്‍ ഉരുപ്പടികള്‍ ശേഖരിക്കുകയും മേല്‍വിലാസക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നതിനുള്ള സംവിധാനം. വളരെ പഴക്കമുള്ള ഒരു വിനിമയ മാധ്യമമാണ് തപാല്‍. തപാല്‍ വഴി അയയ്ക്കുന്നത് സന്ദേശങ്ങളോ സാധനസാമഗ്രികളോ ആകാം. ശേഖരിക്കുന്നതിനും മേല്‍വിലാസക്കാരുടെ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനും സൌകര്യമുള്ളതായിരിക്കണം തപാല്‍ വഴി അയയ്ക്കുന്ന ഉരുപ്പടികള്‍. കേരളത്തിലെ പരമ്പരാഗതമായ തപാല്‍ സര്‍വീസ് അഞ്ചലാപ്പീസ് എന്നാണറിയപ്പെട്ടിരുന്നത്. തപാല്‍ ഉരുപ്പടികള്‍ മേല്‍വിലാസക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ആളിനെ അഞ്ചലോട്ടക്കാരന്‍, അഞ്ചല്‍പ്പിള്ള, അഞ്ചല്‍ശിപായി എന്നീ പേരുകളിലാണു വിളിച്ചിരുന്നത്. തപാല്‍ സാമഗ്രികള്‍ കാല്‍നടയായി കൊണ്ടുപോകുന്ന പതിവായിരുന്നു അക്കാലത്തു നിലവിലിരുന്നത്. ഗതാഗത സംവിധാനത്തിലുണ്ടായ പുരോഗതിയുടെ ഫലമായിട്ടാണ് ആധുനിക തപാല്‍ സംവിധാനം വികസിച്ചത്. ഇന്ന് തപാല്‍ സര്‍വീസ് ലോകത്തെ ഏറ്റവും ജനകീയമായ ഒരു വിനിമയ മാധ്യമവും പ്രസ്ഥാനവുമായി വളര്‍ന്നിട്ടുണ്ട്.

തപാല്‍ സര്‍വീസ് ലോകത്ത് ആരംഭിച്ചത് ബി.സി. 1580-ാമാണ്ടിനടുത്ത് പ്രാചീന ഈജിപ്തിലാണ്. എഴുത്ത്, വ്യാപാരം എന്നി വയുടെ വികാസവും നഗരങ്ങള്‍, സാമ്രാജ്യങ്ങള്‍ എന്നിവയുടെ രൂപീകരണവുമാണ് പ്രാചീനകാലത്ത് തപാല്‍ സര്‍വീസിന് പ്രേരകമായത്. സന്ദേശവാഹകരെ ഉപയോഗിച്ചുകൊണ്ടുള്ള തപാല്‍ സംവിധാനമാണ് ആദ്യകാലങ്ങളിലുണ്ടായിരുന്നത്. നഗരങ്ങളുടെ വ്യാപാര-വാണിജ്യ സാമഗ്രികളും സാമ്രാജ്യങ്ങളുടെ ഭരണപരവും സൈനികവുമായ വിവരങ്ങളും കൈമാറുന്നതിനുള്ള സങ്കേതമെന്ന നിലയ്ക്കാണ് സന്ദേശവാഹക സംഘങ്ങള്‍ക്കു രൂപം നല്കിയത്.

ഒട്ടകങ്ങളെ ഉപയോഗിച്ചുള്ള തപാല്‍ സര്‍വീസ്

പ്രാചീനകാലത്തെ ഏറ്റവും സംഘടിതമായ തപാല്‍ സംവിധാനത്തിനു രൂപം നല്കിയത് പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ ദാരിയസ് ആയിരുന്നു. മെഡിറ്ററേനിയന്‍ സമുദ്രം മുതല്‍ ഇന്ത്യവരെ വ്യാപിച്ചു കിടന്ന ഈ സാമ്രാജ്യത്തില്‍, സൈനികരേയും പടക്കുതിരകളേയും വിവിധ കേന്ദ്രങ്ങളിലേക്ക് അതിവേഗം എത്തിക്കുന്ന തിനുവേണ്ടി സംഭരണകേന്ദ്രങ്ങളും പാളയങ്ങളും സ്ഥാപിച്ചിരുന്നു. പേര്‍ഷ്യന്‍ സന്ദേശവാഹകരുടെ അദ്ഭുതകരമായ സഞ്ചാരവേഗത്തെക്കുറിച്ച് ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് സൂചിപ്പിച്ചിട്ടുണ്ട്. റോമാസാമ്രാജ്യത്തിന്റെ ഭരണകാലത്ത് ഈ പേര്‍ഷ്യന്‍ വാര്‍ത്താവിനിമയ സമ്പ്രദായത്തില്‍ ഒട്ടേറെ നവീകരണങ്ങള്‍ നടപ്പിലാക്കുകയുണ്ടായി. തപാലുരുപ്പടികളുടെ കൈമാറ്റം സുഗമമാക്കുന്നതിനുവേണ്ടി റോമാക്കാരാണ് 'പോസ്റ്റു'കള്‍ സ്ഥാപിച്ചത്. ഇടത്താവളം എന്നര്‍ഥം വരുന്ന പോസിറ്റസ് എന്ന പദത്തില്‍ നിന്നാണ് പോസ്റ്റ് എന്ന വാക്ക് ഉരുത്തിരിഞ്ഞത്. യൂറോപ്പിലെ തപാല്‍ സര്‍വീസിന്റെ ചരിത്രം, യൂറോപ്യന്‍ സംസ്കാരങ്ങളുടേയും സാമ്രാജ്യങ്ങളുടേയും വൃദ്ധിക്ഷയങ്ങളുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. റോമാസാമ്രാജ്യത്തിന്റെ പതനത്തെത്തുടര്‍ന്ന്, യൂറോപ്യന്‍ തപാല്‍ സര്‍വീസ് ക്ഷയിക്കുകയാണുണ്ടായത്.

ഏഷ്യയിലെ തപാല്‍ സര്‍വീസിന്റെ ചരിത്രത്തില്‍ പ്രഥമഗണ നീയമായിട്ടുള്ള രാജ്യം ചൈനയാണ്. 30,000 കുതിരകളുള്ള ഒരു സന്ദേശവാഹന സംവിധാനം കുബ്ളാഖാനുണ്ടായിരുന്നതായി മാര്‍ക്കോപോളോ രേഖപ്പെടുത്തിയിട്ടുണ്ട്. 25-30 മൈലുകള്‍ ഇടവിട്ട് ഇടത്താവളങ്ങളും നിര്‍മിച്ചിരുന്നു. 14-ാം ശ.-ത്തില്‍ യൂറോപ്പില്‍ നവോത്ഥാനമുണ്ടായതിനെത്തുടര്‍ന്ന് കൂടുതല്‍ കാര്യക്ഷമമായ വാര്‍ത്താവിനിമയ സംവിധാനം ആവശ്യമായിത്തീര്‍ന്നു. ക്രൈസ്തവാശ്രമങ്ങള്‍, യൂണിവേഴ്സിറ്റികള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയൊക്കെ സ്വന്തം തപാല്‍ സംവിധാനങ്ങള്‍ക്കു രൂപം നല്കി. പാരിസ് സര്‍വകലാശാലയും ഹന്‍സിയാറ്റിക് ലീഗ് ഒഫ് മര്‍ച്ചന്റ്സും 13-ാം ശ.-ത്തില്‍ത്തന്നെ തപാല്‍ സംവിധാനത്തിനു രൂപം നല്കിയിരുന്നു. സ്വകാര്യ തപാല്‍ സര്‍വീസുകളില്‍ ഏറ്റവും ദീര്‍ഘകാലം നിലനിന്നതും കാര്യക്ഷമതയേറിയതും വോണ്‍ടാക്സിസ് കുടുംബത്തിന്റേതാണ്. 15-ാം ശ.-ത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ത്തന്നെ തപാല്‍ സര്‍വീസുകള്‍ നടത്തുന്നതിനുള്ള അനുവാദം ഈ കുടുംബം റോമാസാമ്രാജ്യത്തില്‍ നിന്നും കരസ്ഥമാക്കിയിരുന്നു. 1860-കളില്‍ ജര്‍മന്‍ ഏകീകരണ പ്രസ്ഥാനത്തിന്റെ കാലം വരെയും യൂറോപ്പിലാകമാനം തപാല്‍ സര്‍വീസുകള്‍ ഈ കുടുംബത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. യൂറോപ്പില്‍ ദേശീയതയുടെ ആവിര്‍ഭാവത്തോടെ സ്വകാര്യ തപാല്‍ സര്‍വീസുകള്‍ ക്ഷയിച്ചു. പുതിയ ദേശീയ രാഷ്ട്രങ്ങളിലെ രാജാക്കന്മാര്‍ സ്വകാര്യ തപാല്‍ സര്‍വീസുകളെ അവിശ്വസിച്ചു. അങ്ങനെയാണ്, ദേശീയ രാഷ്ട്രങ്ങള്‍ ഗവണ്‍മെന്റുടമസ്ഥതയില്‍ത്തന്നെ തപാല്‍ സര്‍വീസുകള്‍ ആരംഭിച്ചത്. ചുരുക്കത്തില്‍, ദേശീയ രാഷ്ട്രങ്ങളുടെ പിറവിയോടെയാണ് ആധുനിക തപാല്‍ സര്‍വീസ് ആരംഭിച്ചതെന്നു പറയാം.

ഫ്രാന്‍സിലെ ലൂയി XVI -ാമന്‍ 1477-ല്‍ ഒരു തപാല്‍ സര്‍വീസിനു രൂപം നല്കി. ഇംഗ്ലണ്ടിലെ എഡ്വേര്‍ഡ് IV-ാമന്‍ 1481-ലാണ് തപാല്‍ സര്‍വീസ് ആരംഭിച്ചത്. പൊതു തപാല്‍ സംവിധാനങ്ങളും പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ, ക്രമേണ ഗവണ്മെന്റ് സ്വകാര്യമേഖലയെ നിയന്ത്രിക്കുകയും അവയെ പൊതുമേഖലയിലാക്കുകയും ചെയ്തു. 18-ാം ശ.-മായപ്പോഴേക്കും തപാല്‍ മേഖലയിലെ ഗവണ്മെന്റു കുത്തക ഒരംഗീകൃത തത്ത്വമായി മാറിയിരുന്നു. മിക്കവാറുമെല്ലാ ദേശീയ രാഷ്ട്രങ്ങളിലും തപാല്‍ സര്‍വീസ് ഗവണ്മെന്റിന്റെ കുത്തകാധിപത്യത്തിനു കീഴിലാവുകയാണുണ്ടായത്. 17-ാം ശ.- ത്തില്‍ത്തന്നെ ബ്രിട്ടിഷ് ഭരണകൂടം തപാല്‍ സര്‍വീസിന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുക്കുകയും അത് അമേരിക്കയിലെ അവരുടെ കോളനികളിലേക്കു കൂടി വ്യാപിപ്പിക്കുകയും ചെയ്തു. ഫിലാഡെല്‍ഫിയയിലെ പോസ്റ്റ്മാസ്റ്ററായി പ്രവര്‍ത്തിച്ചിരുന്ന ബെന്‍ജമിന്‍ ഫ്രാങ്ക്ലിനെ 1753-ല്‍ എല്ലാ കോളനികളിലേയും തപാല്‍ സര്‍വീസുകളുടെ മേല്‍നോട്ടം വഹിക്കുന്നതിനുവേണ്ടി ജോയിന്റ് പോസ്റ്റ് മാസ്റ്റേഴ്സ് ജനറല്‍ ആയി നിയമിച്ചു. തപാല്‍ കൈമാറ്റത്തിന്റെ വേഗം വര്‍ധിപ്പിക്കുന്നതിനു വേണ്ടി നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകള്‍ക്ക് ഫ്രാങ്ക്ലിന്‍ രൂപം നല്കുകയും രാത്രികാല തപാല്‍ സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തു. അമേരിക്കന്‍ തപാല്‍ സംവിധാനത്തിന്റെ മുഖ്യ ശില്പി ഫ്രാങ്ക്ലിന്‍ ആണ്. അമേരിക്കന്‍ ഭരണഘടന തപാല്‍ സര്‍വീസില്‍ ഗവണ്മെന്റിനു പൂര്‍ണമായ കുത്തകാധികാരം അനുവദിക്കുന്നുണ്ട്. 1789-ല്‍ യു.എസ്. ഭരണഘടന പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നാണ് യു.എസ്. പോസ്റ്റ് ഓഫീസ് ഡിപ്പാര്‍ട്ട്മെന്റ് രൂപവത്കരിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ എയര്‍മെയില്‍ സ്റ്റാമ്പ്

19-ാം ശ.-ത്തിനും ഒന്നാം ലോകയുദ്ധത്തിനുമിടയ്ക്കുള്ള കാലഘട്ടത്തിലാണ് തപാല്‍ സര്‍വീസ് രംഗത്ത് വമ്പിച്ച സാങ്കേതിക പരിവര്‍ത്തനങ്ങളുണ്ടായത്. ഈ കാലയളവില്‍ സ്റ്റാമ്പുകളും കവറുകളും ഉപയോഗിച്ചുതുടങ്ങി. വര്‍ധിച്ചുവന്ന വ്യാവസായിക കാര്‍ഷികാവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് രജിസ്റ്റേര്‍ഡ് കത്തുകള്‍, മണി ഓര്‍ഡര്‍, സൗജന്യ വിതരണ സര്‍വീസ്, പാര്‍സല്‍ തപാല്‍, തപാല്‍ സേവിങ്സ് ബാങ്കുകള്‍ എന്നിവ നിലവില്‍ വന്നു. 1847-ലാണ് അമേരിക്കയില്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്. 1855-ല്‍ തപാല്‍ കൂലി നല്കുന്നത്

ആദ്യത്തെ വ്യോമാമാര്‍ഗ തപാല്‍ സര്‍വീസ്

നിയമംമൂലം നിര്‍ബന്ധിതമാക്കി. റെയില്‍വേയുടെ ആവിര്‍ഭാവത്തോടെ, തപാല്‍ സര്‍വീസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടായി. 1911-ല്‍ ആദ്യമായി അലഹബാദില്‍ നിന്ന് നൈനിറ്റാളിലേക്ക് വ്യോമമാര്‍ഗ തപാല്‍ സര്‍വീസും ആരംഭിച്ചു. രണ്ടാം ലോകയുദ്ധത്തെത്തുടര്‍ന്നുണ്ടായ വമ്പിച്ച ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളുടെ ഫലമായി, തപാലുരുപ്പടികളുടെ ശേഖരണവും വിതരണവും വന്‍തോതില്‍ യന്ത്രവത്കരിക്കപ്പെടുകയുണ്ടായി.

ഇന്ന് മിക്കവാറും രാജ്യങ്ങളില്‍ തപാല്‍രംഗത്തെ സര്‍ക്കാര്‍ കുത്തക ഏതാണ്ട് അവസാനിച്ചുവെന്നു പറയാം. സ്വകാര്യ തപാല്‍ സ്ഥാപനങ്ങള്‍, ഗവണ്മെന്റുടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കു സമാന്തരമായി പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല, ഗവണ്മെന്റുടമസ്ഥതയിലുള്ള തപാല്‍ സര്‍വീസുകളെ കമ്പോളനിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലാഭകേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ 1970-ല്‍ നിലവില്‍ വന്ന തപാല്‍ പുനഃസംഘടനാ നിയമത്തെത്തുടര്‍ന്ന്, തപാല്‍ വകുപ്പ് ഒരു അര്‍ധ സ്വയംഭരണ സ്ഥാപനമായി മാറി. മറ്റേതൊരു വാണിജ്യ സ്ഥാപനത്തെയും പോലെ സ്വന്തം പ്രവര്‍ത്തനത്തിലൂടെ വരുമാനവും ലാഭവുമുണ്ടാക്കുവാന്‍ തപാല്‍ വകുപ്പിനു ബാധ്യതയുണ്ട്. സ്റ്റാമ്പ്, ഇതര തപാല്‍ സേവനങ്ങള്‍ എന്നിവയുടെ വില്പനയിലൂടെ വേണം തപാല്‍ വകുപ്പ് ലാഭമുണ്ടാക്കേണ്ടത്. സര്‍ക്കാര്‍ കുത്തകയുണ്ടായിരുന്നപ്പോള്‍ തപാല്‍ വകുപ്പ് ഏതാണ്ട് പൂര്‍ണമായും സര്‍ക്കാര്‍ സഹായത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. പക്ഷേ, ഇപ്പോഴും അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ തൊഴില്‍ ദാതാവ് തപാല്‍ വകുപ്പാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 40,000 തപാലാഫീസുകളിലായി 6,80,000 ആളുകള്‍ യു.എസ്. തപാല്‍ വകുപ്പില്‍ ജോലി ചെയ്യുന്നു. എന്നാല്‍, കൈകാര്യം ചെയ്യുന്ന തപാലുരുപ്പടികളുടെ എണ്ണത്തിലെ വര്‍ധനവിന് ആനുപാതികമായി, തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടില്ല. യന്ത്രവത്കരണവും വ്യാപകമായ സാങ്കേതിക പരിവര്‍ത്തനവുമാണ് ഇതിനു കാരണം.

തപാല്‍ സര്‍വീസ് ഇന്ത്യയില്‍. 13-ാം ശ.-ത്തില്‍ത്തന്നെ ഇന്ത്യയില്‍ തപാല്‍ സര്‍വീസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെന്ന് ചരിത്രപണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നു. തപാലുരുപ്പടികള്‍ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കുതിരകളേയും കാല്‍നടക്കാരെയുമാണ് അന്ന് പ്രധാനമായും ആശ്രയിച്ചിരുന്നത്. തപാല്‍ കൈമാറ്റത്തിന്റെ വേഗത്തിനുവേണ്ടി കുതിരകളെ ഉപയോഗിച്ചിരുന്നുവെങ്കിലും കാല്‍നടക്കാരായിരുന്നു തപാല്‍ സര്‍വീസിന്റെ നട്ടെല്ല്. കാല്‍നടയായി തപാലുരുപ്പടികള്‍ എത്തിച്ചുകൊടുക്കുന്നവരെ പ്രാചീന ഗ്രന്ഥങ്ങളില്‍ 'ഹര്‍ക്കര' എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. ഹിന്ദിയില്‍ ഇവരെ 'ഡാക്ക്' ഓട്ടക്കാരന്‍ എന്നു പറയുന്നു. ഡാക്ക് എന്നാല്‍ തപാല്‍ എന്നാണര്‍ഥം. ഇവരുടെ കൈയിലുള്ള വളഞ്ഞ വടിയിലാണ് തപാല്‍ ഉരുപ്പടികള്‍ നിറച്ച സഞ്ചി തൂക്കിയിടുന്നത്. വന്യജീവികള്‍ നിറഞ്ഞ വനങ്ങള്‍, മഞ്ഞുപ്രദേശങ്ങള്‍, കാട്ടാറുകള്‍ എന്നിവയെല്ലാം താണ്ടി വേണമായിരുന്നു ഇവര്‍ക്ക് തപാലുരുപ്പടികള്‍ മേല്‍വിലാസക്കാര്‍ക്ക് എത്തിച്ചു കൊടുക്കേണ്ടിയിരുന്നത്. കഠിനമായ വൈഷമ്യങ്ങള്‍ നേരിട്ടും ഇവര്‍ തങ്ങളുടെ ജോലി ഭംഗിയായി നിര്‍വഹിച്ചിരുന്നു. ഇവരുടെ തൊഴില്‍കൂറ് അത്രത്തോളം വലുതായിരുന്നു. ഇപ്പോഴും തീര്‍ഥാടനനാളുകളില്‍ ബദരീനാഥ്, മഞ്ഞുമൂടിയ ഗില്‍ജിറ്റ്, ലേക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരം അഞ്ചലോട്ടക്കാരുടെ സേവനം ഉപയോഗിച്ചുവരുന്നു.

1952-ലെ ഷ്വന്‍ഡേ ഡ്വാക്ക്സ് സ്റ്റാമ്പ്
മുഗള്‍ ഭരണകാലത്ത് ബാബറും അക്ബറും തപാല്‍ സംവിധാനത്തില്‍ ഒട്ടേറെ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി. ആഗ്രയില്‍ നിന്ന് കാബൂളിലേക്ക് ഒരു കൊറിയര്‍ സംവിധാനം ബാബര്‍ നടപ്പിലാക്കി. തപാലുരുപ്പടികള്‍ കൊണ്ടുപോകുന്നതിന് കുതിരകളെയാണുപയോഗിച്ചിരുന്നത്. അക്ബറുടെ കാലത്ത് മരുപ്രദേശങ്ങളില്‍ തപാലുരുപ്പടികള്‍ വഹിക്കാനായി ഒട്ടകങ്ങളെ ഉപയോഗപ്പെടുത്തി. ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ആധിപത്യമുറച്ചതോടെ, കൂടുതല്‍ സംഘടിതമായ തപാല്‍ സംവിധാനം ആവശ്യമായി വന്നു. സ്ഥിരമായ തപാല്‍ കാര്‍ഡുകളും അഞ്ചലോട്ടക്കാരും നിലവില്‍ വന്നു. 1688-ല്‍ ബോംബെയിലേയും മദ്രാസിലേയും കമ്പനി ഓഫീസുകളില്‍ ഓരോ തപാല്‍ ഓഫീസുകള്‍ ആരംഭിച്ചു. എല്ലാ തപാലുരുപ്പടികളും ഈ കേന്ദ്ര തപാലാഫീസിലേക്ക് എത്തിക്കുവാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി.
അര അണ സ്റ്റാമ്പ്

ലക്ഷ്യസ്ഥാനമനുസരിച്ച് തപാലുരുപ്പടികള്‍ വേര്‍തിരിച്ച് പ്രത്യേക സഞ്ചികളിലാക്കുന്ന സംവിധാനം ആവിഷ്കരിച്ചത് ലോര്‍ഡ് ക്ലൈവ് ആയിരുന്നു. ഓരോ സഞ്ചിയിലും കമ്പനിയുടെ മുദ്ര പതിപ്പിക്കും. ഓരോ തപാല്‍ കേന്ദ്രത്തിന്റേയും ചുമതലയുള്ള ഉദ്യോഗസ്ഥന്‍ മാത്രമേ ഈ സഞ്ചി തുറക്കുകയുള്ളൂ. 1774-ല്‍ വാറന്‍ ഹേസ്റ്റിങ്സ് അധികാരമേറ്റപ്പോള്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കി. ദൂരവും ഭാരവുമനുസരിച്ച് തപാല്‍ നിരക്കുകള്‍ ഏര്‍പ്പെടുത്തി. തപാലുരുപ്പടികളില്‍ പ്രത്യേകതരം തപാല്‍മുദ്ര പതിപ്പിക്കുകയായിരുന്നു പതിവ്. ഇത് 'ബിഷപ്പ് അടയാളങ്ങള്‍' എന്നാണറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ ബിഷപ്പ് അടയാളങ്ങള്‍, വിദേശ ബിഷപ്പ് അടയാളങ്ങളില്‍ നിന്നു ഭിന്നമാണ്. കാരണം, ഇന്ത്യയില്‍ ഇംഗ്ലീഷ് മാസങ്ങളുടെ ആദ്യത്തെ മൂന്നക്ഷരങ്ങള്‍ അച്ചടിക്കുമ്പോള്‍, വിദേശരാജ്യങ്ങളില്‍ രണ്ടക്ഷരങ്ങള്‍ മാത്രമേ അച്ചടിച്ചിരുന്നുള്ളു.

ബോംബെ, മദ്രാസ്, കല്‍ക്കട്ട എന്നീ മൂന്നു പ്രസിഡന്‍സികളും വ്യത്യസ്ത മുദ്രകളാണുപയോഗിച്ചത്. 1837-ല്‍ നിലവില്‍ വന്ന പോസ്റ്റാഫീസ് ആക്റ്റ് അനുസരിച്ച് എല്ലാ സ്വകാര്യ തപാല്‍ സ്ഥാപനങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടു. എങ്കിലും, പല പ്രദേശങ്ങളിലും അത് പൂര്‍ണമായി നിലച്ചില്ല. വലിയ പാര്‍സലുകള്‍ കൈകാര്യം ചെയ്യുന്നതിന് 'ഭങ്കി' എന്ന പേരില്‍ ഒരു തപാലാഫീസിന് കമ്പനി രൂപം നല്കി. സാധാരണ തപാലിനെയപേക്ഷിച്ച് ഇവയുടെ നിരക്കുകള്‍ കുറവായിരുന്നു. കമ്പനിയുടെ കത്തിടപാടുകള്‍ ഇംഗ്ലണ്ടിലെത്തിക്കുന്നതിന് വാണിജ്യ കപ്പലുകളാണുപയോഗപ്പെടുത്തിയിരുന്നത്. അതുകൊണ്ടുതന്നെ, കല്‍ക്കട്ടയില്‍ നിന്നയയ്ക്കുന്ന കത്തിന്റെ മറുപടി എത്തുന്നതിന് ഒരു വര്‍ഷത്തോളം വേണ്ടിവന്നിരുന്നു. ഇന്ത്യയില്‍ നിന്നുള്ള തപാലുരുപ്പടികള്‍ ആദ്യം ഫ്രാന്‍സിലേക്കും അവിടെനിന്ന് കുതിരപ്പുറത്ത് കലായ്സിലേക്കും എത്തിക്കും. ഒരു ആവിക്കപ്പലില്‍ അവിടെ നിന്ന് ഡോവറിലേക്കും പിന്നീട് കുതിരപ്പുറത്ത് ലണ്ടനിലും എത്തിക്കുകയായിരുന്നു പതിവ്. പുതിയ പരിഷ്കാരങ്ങളുടെ ഫലമായി പുതിയ കരമാര്‍ഗങ്ങള്‍ വികസിക്കുകയും തപാലുരുപ്പടികള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുവാനുള്ള കാലദൈര്‍ഘ്യത്തില്‍ ഗണ്യമായ കുറവുണ്ടാവുകയും ചെയ്തു. 1852-ല്‍ സിന്‍ഡ് കമ്മിഷണറായിരുന്ന സര്‍ ബാര്‍ട്ടിന്‍ ഫ്രെരെ ആണ് 'ഷ്വിന്‍ഡേ ഡ്വാക്ക്സ്' എന്ന പേരില്‍ ആദ്യമായി ഇന്ത്യന്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്. തന്റെ ഭരണപ്രദേശങ്ങളില്‍ അര അണ സ്റ്റാമ്പുകളും ഇദ്ദേഹം ഏര്‍പ്പെടുത്തുകയുണ്ടായി. ഇന്ത്യയിലെ അച്ചടിയുടെ സാങ്കേതിക നിലവാരത്തില്‍ തൃപ്തിയില്ലാഞ്ഞതിനാല്‍, സര്‍ ബാര്‍ട്ടിന്‍ ഇംഗ്ളണ്ടിലെ പ്രസ്സുകളിലാണ് സ്റ്റാമ്പ് അച്ചടിച്ചിരുന്നത്. ആദ്യകാലത്തെ സ്റ്റാമ്പുകള്‍ ഒട്ടിക്കാവുന്നവ ആയിരുന്നില്ല.

ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പുകള്‍

1863-ലാണ് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ തപാല്‍ ബന്ധങ്ങള്‍ ക്രമീകരിക്കുന്നതിനു വേണ്ടിയുള്ള ആദ്യത്തെ അന്താരാഷ്ട്ര സമ്മേളനം പാരിസില്‍ നടന്നത്. ഈ സമ്മേളനം ഒരു ഉടമ്പടിക്ക് രൂപം നല്കിയെങ്കിലും അമേരിക്കന്‍ ആഭ്യന്തരയുദ്ധം മൂലം അത് പ്രാവര്‍ത്തികമായില്ല. 1874-ല്‍ സ്വിസ് ഗവണ്മെന്റിന്റെ ആഭിമുഖ്യത്തില്‍ ബേണില്‍ നടന്ന സമ്മേളനത്തിലാണ് അന്താരാഷ്ട്ര പോസ്റ്റല്‍ ഉടമ്പടി അംഗീകരിക്കപ്പെട്ടത്. സ്വിറ്റ്സര്‍ലണ്ടിലെ ഇന്റര്‍നാഷണല്‍ ബ്യൂറോ നിയന്ത്രിക്കുന്ന യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ ഈ സമ്മേളനത്തിന്റെ സൃഷ്ടിയാണ്. 1837-ല്‍ ഇന്ത്യയില്‍ പോസ്റ്റ് ഓഫീസ് ആക്റ്റ് നിലവില്‍ വന്നെങ്കിലും 1854-ല്‍ മാത്രമാണ് 'ഡയറക്ടര്‍ ജനറല്‍ ഒഫ് പോസ്റ്റ് ഓഫീസ്' എന്ന തസ്തിക രൂപീകരിക്കപ്പെട്ടത്. തുടര്‍ന്ന് പോസ്റ്റ് ഓഫീസ് മാന്വല്‍, വി.പി സമ്പ്രദായം, പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് എന്നിവയും നിലവില്‍ വന്നു.

ഇന്ത്യന്‍ തപാല്‍ നിയമം നടപ്പിലാകുന്നത് 1898-ലാണ്. ഈ നിയമമനുസരിച്ച്, തപാല്‍ വകുപ്പ് പൂര്‍ണമായും സര്‍ക്കാരിനു കീഴിലുള്ള ഒരു വകുപ്പാണ്. എന്നാല്‍, വ്യക്തികള്‍ തമ്മിലുള്ള സ്വകാര്യ കത്തിടപാടുകള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ വിതരണം ചെയ്യുന്നത് കുറ്റകരമല്ല. തപാല്‍ നിയമത്തിന്റെ 6-ാം വകുപ്പനുസരിച്ച് തപാലുരുപ്പടികള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ അവ നഷ്ടപ്പെടുകയോ കേടുവരുകയോ വിതരണത്തില്‍ കാലതാമസം നേരിടുകയോ ചെയ്യുന്ന പക്ഷം ഗവണ്മെന്റ് അതിന് ഉത്തരവാദിയായിരിക്കുകയില്ല. ചില പ്രത്യേക തപാലുരുപ്പടികള്‍ കൈകാര്യം ചെയ്യുമ്പോള്‍, നഷ്ടത്തിന് ഉത്തരവാദിയായിരിക്കുമെന്ന് മുന്‍കൂറായി ഗവണ്മെന്റ് ഉടമ്പടി ഉണ്ടാക്കാറുണ്ട്. മാത്രവുമല്ല, പോസ്റ്റാഫീസിലെ ഉദ്യോഗസ്ഥന്മാരുടെ വ്യക്തിപരമായ അനാസ്ഥമൂലം തപാല്‍ സാധനങ്ങള്‍ നഷ്ടപ്പെടുകയാണെങ്കില്‍, സര്‍ക്കാര്‍ അതിന് ഉത്തരവാദിത്വം വഹിക്കാന്‍ ബാധ്യസ്ഥമാണ്. തപാല്‍ നിരക്കുകളെ സംബന്ധിച്ചും നിയമത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. കാലാകാലങ്ങളില്‍ ഔദ്യോഗിക വിജ്ഞാപനത്തിലൂടെയാണ് കേന്ദ്രഗവണ്മെന്റ് നിരക്കുകള്‍ നിശ്ചയിക്കുന്നത്. വിദേശങ്ങളിലേക്കുള്ള നിരക്കുകള്‍ ആ രാജ്യങ്ങളുമായുള്ള പ്രത്യേക ഉടമ്പടികള്‍ക്കു വിധേയമായിട്ടായിരിക്കും നിശ്ചയിക്കുക. രജിസ്റ്റേര്‍ഡ് ന്യൂസ് പേപ്പര്‍ എന്ന നിലയില്‍ രാജ്യത്തിനകത്ത് പത്രമാസികകള്‍ തപാലില്‍ അയയ്ക്കുന്നതിന് ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമകാലിക രാഷ്ട്രീയമോ അല്ലാത്തതോ ആയ വാര്‍ത്തകള്‍, സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ എന്നിവ അടങ്ങുന്ന പ്രസിദ്ധീകരണങ്ങള്‍ക്കാണ് ഇത്തരം രജിസ്ട്രേഷന്‍ നല്‍കുന്നത്. ഈ പ്രസിദ്ധീകരണങ്ങള്‍ 31 ദിവസത്തില്‍ ഒരിക്കലെങ്കിലും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്. സ്ഥിരം വരിക്കാരുടെ ഒരു ലിസ്റ്റും ഈ പ്രസിദ്ധീകരണങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്.

പോസ്റ്റ് മാസ്റ്റര്‍ ജനറലോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഒരുദ്യോഗസ്ഥനോ ആണ് ഒരു പ്രസിദ്ധീകരണത്തിന് പോസ്റ്റല്‍ രജിസ്ട്രേഷന്‍ നല്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. പ്രസിദ്ധീകരണത്തിന്റെ ഉള്ളടക്കവും വിവിധ ലക്കങ്ങള്‍ തമ്മിലുള്ള ഇടവേളയുമാണ് രജിസ്ട്രേഷന്‍ നല്കുന്നതിനുള്ള മാനദണ്ഡങ്ങള്‍. പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്കുവാനുള്ള വ്യവസ്ഥകള്‍ ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ഉചിതമെന്നു തോന്നിയാല്‍ കോടതിക്ക് ഇടപെടാവുന്നതാണ്. ചില പ്രത്യേകതരം തപാലുരുപ്പടികള്‍ക്ക് അധിക ചാര്‍ജ് ഈടാക്കുവാനുള്ള വ്യവസ്ഥകളുമുണ്ട്. അധികചാര്‍ജ് നല്കി സ്വീകരിക്കാന്‍ മേല്‍വിലാസക്കാരന്‍ വിസമ്മതിക്കുകയാണെങ്കില്‍, അത് അയച്ച വ്യക്തിയുടെ പേരില്‍ത്തന്നെ മടക്കി അയയ്ക്കുന്നതും ചാര്‍ജ് ഈടാക്കുന്നതുമാണ്. അധിക ചാര്‍ജ് ഈടാക്കുന്നതിന് ആവശ്യമെങ്കില്‍ പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ അധികാരപരിധിയിലുള്ള മജിസ്ട്രേറ്റിന്റെ സഹായം ആവശ്യപ്പെടാവുന്നതാണ്. നിയമാനുസൃതമുള്ള തുക അടയ്ക്കാത്ത വ്യക്തികള്‍ക്കുള്ള തപാല്‍ സാധനങ്ങള്‍ തടഞ്ഞുവയ്ക്കാനും അധികാരമുണ്ട്. എന്നാല്‍, ഗവണ്മെന്റുമായുള്ള കത്തിടപാടുകള്‍ ഇങ്ങനെ തടഞ്ഞുവയ്ക്കാന്‍ പാടില്ല. ഇന്ത്യയ്ക്കു വെളിയില്‍ നിന്നു വരുന്ന തപാല്‍ സാധനങ്ങള്‍ക്ക് തപാല്‍ വകുപ്പ് കസ്റ്റംസ് ഡ്യൂട്ടി കൊടുക്കുകയാണെങ്കില്‍, പ്രസ്തുത തുക തപാല്‍ കൂലിയായി ചുമത്തി മേല്‍വിലാസക്കാരനില്‍ നിന്ന് ഈടാക്കാവുന്നതാണ്.

തപാല്‍ മുദ്രകള്‍ പുറപ്പെടുവിക്കുന്നതും; അവയുടെ മൂല്യം, വില്പനയുടേയും വിതരണത്തിന്റേയും ക്രമീകരണങ്ങള്‍ എന്നിവ നിശ്ചയിക്കുന്നതും കേന്ദ്രഗവണ്മെന്റാണ്. തപാല്‍ മുദ്രകള്‍ സര്‍ ക്കാരിലേക്കുള്ള വരുമാനമാര്‍ഗം എന്ന നിലയ്ക്കാണ് ആവിഷ്കരിച്ചിട്ടുള്ളത്. തപാല്‍ സേവനം ഉപയോഗപ്പെടുത്തുന്നവരില്‍ നിന്നും മുന്‍കൂര്‍ പണം സ്വീകരിക്കാന്‍ ഗവണ്മെന്റിനു കഴിയുന്നത് തപാല്‍ മുദ്രകള്‍ വഴിയാണ്. പ്രത്യേക സന്ദര്‍ഭങ്ങളില്‍ തപാലുരുപ്പടികള്‍ അയച്ച വ്യക്തിക്കു തന്നെ മടക്കി നല്കുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍ക്കു രൂപം നല്കുന്നത് കേന്ദ്രഗവണ്മെന്റാണ്. തപാല്‍ സാധനങ്ങള്‍ ഒരിക്കല്‍ അയച്ചു കഴിഞ്ഞാല്‍ പിന്നെ അത് തിരികെ ആവശ്യപ്പെടാന്‍ സാധാരണഗതിയില്‍ അയച്ച ആളിന് അവകാശമുണ്ടായിരിക്കുന്നതല്ല. ഇത് തപാല്‍ വകുപ്പിന്റെ വിവേചനാധികാരമാണ്. സ്ഫോടകവസ്തുക്കള്‍, വിഷവസ്തുക്കള്‍, അപായകരങ്ങളായ സാധനങ്ങള്‍, മലിനവസ്തുക്കള്‍ എന്നിവ തപാല്‍മാര്‍ഗം അയയ്ക്കാന്‍ പാടുള്ളതല്ല. നിയമപരമായ അംഗീകരാമില്ലാത്ത ഭാഗ്യക്കുറി സംബന്ധിച്ച അറിയിപ്പുകളും തപാല്‍ മാര്‍ഗം അയയ്ക്കാന്‍ പാടുള്ളതല്ല. അശ്ളീല ചിത്രങ്ങള്‍, അശ്ളീല പ്രസിദ്ധീകരണങ്ങള്‍, കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്കുന്നതോ രാജ്യദ്രോഹമോ ആയ പ്രസ്താവനകള്‍, രേഖാചിത്രങ്ങള്‍ ഇവയൊക്കെ തപാല്‍വഴി അയയ്ക്കുന്നത് നിയമവിരുദ്ധമാണ്. ഇപ്രകാരം സംശയം തോന്നിക്കുന്ന പ്രസിദ്ധീകരണങ്ങള്‍, ലഘുലേഖകള്‍ എന്നിവ തുറന്നു പരിശോധിക്കാന്‍ പോസ്റ്റ് മാസ്റ്റര്‍ക്കോ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ചുമതലപ്പെടുത്തുന്ന മറ്റൊരാള്‍ക്കോ അധികാരമുണ്ട്. ഇങ്ങനെ സംശയം തോന്നുന്ന വസ്തുക്കള്‍ തപാല്‍ ഓഫീസില്‍ എത്തിയാല്‍, മേല്‍വിലാസക്കാരനോ അയാള്‍ ചുമതലപ്പെടുത്തുന്ന വ്യക്തിയോ പോസ്റ്റാഫീസില്‍ ഹാജരാകണമെന്ന് അധികൃതര്‍ക്ക് രേഖാമൂലം ആവശ്യപ്പെടാവുന്നതാണ്. മേല്‍വിലാസക്കാരന്റെയോ അയാളുടെ പ്രതിനിധിയുടെയോ സാന്നിധ്യത്തില്‍ പ്രസ്തുത തപാല്‍ ഉരുപ്പടികള്‍ തുറന്നു പരിശോധിക്കാവുന്നതാണ്. മേല്‍വിലാസക്കാരുടെ അഭാവത്തിലും സാധനങ്ങള്‍ തുറന്നു പരിശോധിക്കാവുന്നതാണ്; പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ അനുവാദമുണ്ടായിരിക്കണമെന്നു മാത്രം. രണ്ട് സാക്ഷികളുടെ സാന്നിധ്യവും ആവശ്യമാണ്. അതുപോലെ അടിയന്തര സാഹചര്യങ്ങളില്‍ ഏത് ഉരുപ്പടിയും തടഞ്ഞുവയ്ക്കാനും പരിശോധിക്കാനും അധികൃതര്‍ക്ക് അവകാശമുണ്ട്. 1867-ലെ പ്രസ് ആന്‍ഡ് റഗുലേഷന്‍ ഒഫ് ബുക്സ് ആക്റ്റ് അനുസരിച്ച് നിയമവിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍ തപാല്‍ മുഖേന അയയ്ക്കുന്നത് ശിക്ഷാര്‍ഹമാണ്

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...